കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾക്ക് മാസശമ്പളം നൽകാതിരുന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. രാജ്യത്ത് ശമ്പളം ലഭിക്കാത്തതും തൊഴിൽകരാർ ലംഘനങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
ചില സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത ശമ്പളത്തിന്റെ ഭാഗം മാത്രം നൽകുകയും, പുതിയ ജീവനക്കാരെ സിവിൽ ഐഡിയും ബാങ്ക് അക്കൗണ്ടുമില്ലാതെ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിൽ നിയമപ്രകാരം ഇത്തരം പ്രവൃത്തികൾ നിയമലംഘനമാണെന്നും, തൊഴിൽദാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. ശമ്പളം ലഭിക്കാത്തതോ കരാർലംഘനമോ നേരിടുന്നവർ അടുത്തുള്ള PAM ഓഫീസിൽ ഔദ്യോഗികമായി പരാതി സമർപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബാങ്ക് നിക്ഷേപരേഖകൾ, ശമ്പള സ്ലിപ്പുകൾ, കരാറിന്റെ പകർപ്പ്, ബാങ്ക് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ സഹിതമാണ് പരാതി നൽകേണ്ടത്.തൊഴിലുടമ പരാതി അവഗണിച്ചാൽ പബ്ലിക് അതോറിറ്റി കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും, തുടർന്ന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. തൊഴിലാളി കുവൈത്ത് വിട്ടുപോയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട എംബസിയെ സമീപിച്ച് കേസ് റിപ്പോർട്ട് ചെയ്യാനും രേഖാമൂലം വിശദീകരിക്കാനും തൊഴില്‍ വിദഗ്ധർ നിർദേശിച്ചു. അതിനിടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും തൊഴിൽ സംഘടനകൾ ആവശ്യപ്പെട്ടു.



