കൊൽക്കത്ത : ഒടുവിൽ ഇതാ ഇതിഹാസം ഇന്ത്യയിൽ, മലയാളികൾ ഉൾപ്പടെ രാജ്യത്തെ ഫുട്ബോൾ ആരാധകർ കാത്തിരുന്ന നിമിഷം. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കൊല്‍ക്കത്തയിൽ വിമാനമിറങ്ങി. ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ മെസ്സി എത്തിയത്. പുറത്ത് നൂറുകണക്കിന് ആരാധകരാണ് മെസ്സിയെ കാണാൻ വൈകീട്ടു മുതൽ കാത്തിരുന്നത്. വിമാനമിറങ്ങിയ മെസ്സിയെ വൻ സുരക്ഷയിലാണ് താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.
3 ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ മെസ്സിക്കൊപ്പം അർജന്റീന താരം റോഡ്രിഗോ ഡി പോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ട്.‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കായാണ് മെസ്സി ഇന്ത്യയില്‍ വിമാനമിറങ്ങിയത്. ശനിയാഴ്ച രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെയാണ് ഇന്ത്യയിലെ പരിപാടികൾക്കു തുടക്കം കുറിക്കുക. കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ് നിർമിച്ച 70 അടി ഉയരമുള്ള മെസ്സി പ്രതിമ ലയണൽ മെസ്സി അനാവരണം ചെയ്യും.
മെസ്സി ഹോട്ടൽമുറിയിൽനിന്ന് വെർച്വലായി അനാവരണച്ചടങ്ങ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് ഹൈദാരാബാദിലേക്കു പോകുന്ന മെസ്സി അവിടെ പ്രദർശന മത്സരം കളിക്കും. പിറ്റേന്ന് മുംബൈയിലെ പരിപാടികൾക്കു ശേഷം 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച.



