തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഭരണചക്രം ബിജെപി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ജനുവരി 23-നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. നഗരസഭാ ഭരണം കിട്ടിയതിന് ശേഷമുള്ള നഗരത്തിന്റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വികസന രേഖയായിരിക്കും പ്രധാനമന്ത്രി പ്രഖ്യപിക്കുകയെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി എത്തുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്നാണ് നിലവിലുള്ള വിവരം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു. നഗരസഭാ ഭരണത്തിലൂടെ തലസ്ഥാനത്ത് നേടിയ ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കം കൂടിയാണ് ഈ സന്ദർശനം.



