കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ എം.ടി.യുടെ മകൾ അശ്വതി വി. നായരുടെ മൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (നാല്) ദിവ്യ നടേശനാണ് മൊഴി രേഖപ്പെടുത്തിയത്.
പുസ്തകം പിൻവലിക്കണമെന്നും എഴുത്തുകാർക്കും പ്രസാധകർക്കുമെതിരേ നടപടിവേണമെന്നും ആവശ്യപ്പെട്ടാണ് അശ്വതി ഹർജി നൽകിയത്.
തുടർനടപടികൾക്കായി ഹർജിയിൻമേലുള്ള നടപടികൾ മേയ് രണ്ടിലേക്ക് മാറ്റി. അന്ന് എഴുത്തുകാരുടെയും സാംസ്കാരികപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അശ്വതിയുടെ അഭിഭാഷകൻ എം.എസ്. സജി പറഞ്ഞു. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എം.ടി.യെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പുസ്തകം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എം.ടിയുടെ മകൾ സിത്താര ഗിമ്രെ സമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിനുശേഷവും പുസ്തകം പിൻവലിക്കാത്തതിനാലാണ് കുടുംബം കോടതിയെ സമീപിച്ചത്.
ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർചേർന്ന് എഴുതുകയും ബുക്ക് വേം പ്രസിദ്ധീകരിക്കുകയും ചെയ്ത ‘എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പരാതി.



