തിരുവനന്തപുരം:മകനെ കുറിച്ച് തനിക്ക് അഭിമാന ബോധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൻ്റെ ഇടനാഴിയിൽ നടക്കാത്തവനും ക്ലിഫ് ഹൗസിൽ എത്രമുറിയുണ്ടെന്ന് അറിയാത്തവനുമാണ് തന്റെ മകനെന്ന് മുഖ്യമന്ത്രി പറഞ്ഞു. മകനെതിരായ ഇഡി സമൻസ് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇങ്ങനൊരു സമൻസ് തങ്ങൾക്കാർക്കും ലഭിച്ചിട്ടില്ലെന്നും സമൻസ് കിട്ടിയ വിവരം മകൻ പറഞ്ഞിട്ടില്ല.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണം വസ്തുത മനസ്സിലാക്കാതെ പറഞ്ഞതാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘എന്റെ പൊതു ജീവിതം കളങ്കരഹിതം. കുടുംബം പൂർണമായി അതിനൊപ്പം നിന്നു. രണ്ട് മക്കളും ആ നിലപാടിനൊപ്പം നടന്നു’ എന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിലെ സ്വർണക്കൊള്ളയിൽ 2019 ലെ ഭരണ സമിതിക്ക് വീഴ്ച സംഭവിച്ചോ എന്നത് ഇപ്പോൾ പറയേണ്ട കാര്യമല്ല. അന്വേഷണം നടക്കട്ടെ. കേസിനെ ബാധിക്കുന്ന കാര്യങ്ങൾ ഞാൻ പറയില്ല. ആരൊക്കെ വിലങ്ങണിഞ്ഞും അണിയാതെയും പോകും എന്ന് കാത്തിരുന്ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണത്തിൽ ആനുകൂല്യം എല്ലാ സ്കൂൾ മാനേജ്‌മെന്റുകൾക്കും ലഭിക്കണമെന്നാണ് സർക്കാർ നിലപാട്. ഈ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കും. സർക്കാർ നീക്കം സുപ്രീം കോടതി അംഗീകരിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം തുടർനടപടികൾ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.



