ന്യൂഡൽഹി : ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടി. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കും നീട്ടിയേക്കും.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം, ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ ആദ്യമായി വ്യോമപാത അടച്ചത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനു ശേഷമാണ് പാക്കിസ്ഥാൻ വ്യോമപാത അടയ്ക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. ഇതിനു മറുപടിയായി ഇന്ത്യയും ഏപ്രിൽ 30ന് പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമപാത അടയ്ക്കുകയായിരുന്നു. നൂറ്റിയമ്പതോളം ഇന്ത്യൻ വിമാനങ്ങളാണ് ഓരോ ദിവസവും പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്കു പോയിരുന്നത്.
പാക്കിസ്ഥാൻ വ്യോമമേഖല അടച്ചിരിക്കുന്നത് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെയാണ് കാര്യമായി ബാധിക്കുന്നത്. ഇവ ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഉപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കില്ല.



