വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാ മുറിയൊരുക്കി മാർപ്പാപ്പ. വത്തിക്കാൻ ആസ്ഥാനത്തുള്ള 500 വർഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറിയോട് ചേർന്നാണ് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാമുറിയൊരുക്കിയത്. ലൈബ്രറി സന്ദർശിക്കുന്ന മുസ്ലിം വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിവരം.
15ാം നൂറ്റാണ്ടിൽ സ്ഥാപിതമായ വത്തിക്കാനിലെ അപ്പസ്തോലിക് ലൈബ്രറിയിൽ ഗവേഷണ ആവശ്യങ്ങൾക്കായി നിരവധിപ്പേരാണ് എത്താറുള്ളത്. 80000 ത്തിലധികം കയ്യെഴുത്ത് പ്രതികളും 50000 ചരിത്ര രേഖകളും അടക്കം 20 ദശലക്ഷത്തിലേറെ ബുക്കുകളാണ് ഈ ലൈബ്രറിയിൽ ഉള്ളത്. പുരാതന ഖുറാനുകൾ അടക്കമുള്ളവ ലൈബ്രറിയിലുണ്ടെന്നാണ് ലൈബ്രറി അധികൃതർ പറയുന്നത്. മതപണ്ഡിതരും അക്കാദമിക പണ്ഡിതരും ഗവേഷകരും ഉൾപ്പെടെ നിരവധി പേരാണ് ഗവേഷണത്തിനായി ഇവിടെ എത്താറുള്ളത്.



