കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കല്ലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ അടുത്ത ദിവസം കോൺഗ്രസിൽ ചേർന്നു. വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകരാണ് പാർട്ടി വിട്ടത്. സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാൻ കാരണമെന്നും കല്ലുങ്ക് സംവാദത്തിൽ മന്ത്രി അപമാനിച്ചെന്നും പാർട്ടി വിട്ടവര്‍ പറഞ്ഞു.
വരന്തരപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാർട്ടി വിട്ടത്. പഞ്ചായത്തിൽ ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ ബിജെപി പ്രവർത്തകരാണ് പാർട്ടി വിട്ടവർ. ഈ മാസം 18-ാം തീയതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ കല്ലുങ്ക് സംവാദം നടന്നത്. സംവാദ പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്ത ഇവർ 19-ാം തീയതി കോൺഗ്രസിൽ ചേരുകയായിരുന്നു.
‘മന്ത്രിയുടെ പെരുമാറ്റം താൽപര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടത്. സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ. രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായകുടിക്കും. എന്നാൽ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല’ പാര്‍ട്ടിവിട്ടവര്‍ പ്രസാദ് പറയുന്നു.



