കൊച്ചി: പിഎം ശ്രീ വിഷയത്തിൽ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിർക്കുന്നതെന്നും മുഖ്യമന്ത്രി വന്ന് സംസാരിച്ചാൽ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം. സിപിഐഎം-ബിജെപി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എല്ലാത്തിനും ഒടുവിൽ പിണറായിയുടെ അടുത്ത് പത്തി താഴും. അല്ലാതെ സിപിഐ എവിടെ പോകാനെന്നും വെള്ളാപ്പള്ളി ചോദിച്ചു. ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങളും ഒറ്റ ബോർഡിന് കീഴിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോർഡിന്റെ മറവിൽ നടക്കുന്നത് വൻ അഴിമതിയാണ്. ഉദ്യോഗസ്ഥരും ബോർഡും അഴിമതി നടത്തുകയാണ്.
അതിൽ സർക്കാറിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



