ആലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. എച്ച് സലാം എംഎൽഎ ജി സുധാകരന്റെ വീട്ടിലെത്തിയാണ് ചടങ്ങിന് ക്ഷണിച്ചത്. തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കുന്നതിനായി എച്ച് സലാം വീട്ടിലെത്തിയപ്പോൾ ജി സുധാകരൻ ഉണ്ടായിരുന്നില്ല. തുടർന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടിൽ ഏൽപ്പിച്ച് മടങ്ങുകയായിരുന്നു.
സുധാകരൻ മന്ത്രി ആയിരുന്നപ്പോഴാണ് പാലത്തിന് അനുമതി നൽകുന്നതും നിർമ്മാണം ആരംഭിക്കുന്നതും. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എംപിക്കുമൊപ്പം സുധാകരന്റെ പേരും ഫോട്ടോയും ഉണ്ടായിരുന്നു. ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു ജി സുധാകരൻ. എന്നാൽ, സിപിഎം തോട്ടപ്പള്ളി ലോക്കൽ കമ്മറ്റി പുറത്തിറക്കിയ പാലം ഉദ്ഘാടന നോട്ടീസിൽ ജി സുധാകരന്റെ പേര് ഒഴിവാക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷമാണ് സര്‍ക്കാര്‍ പരിപാടിയിൽ ജി സുധാകരന്‍റെ പേരും ചിത്രവും ഉൾപ്പെടുത്തുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് ജി സുധാകരന്‍റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി സുധാകരന്‍റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്. ഏറെ നാളുകള്‍ക്കുശേഷമാണ് ജി സുധാകരനെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉദ്ഘാടന പരിപാടിയുടെ നോട്ടീസ് ഇറക്കുന്നത്.



