പറ്റ്ന: മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് തന്‍റെ കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ രാഘവ്പൂരിൽ ലീഡ് ചെയ്യുന്നു. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ തേജസ്വി തന്നെയാണ് മുന്നിൽ. സതീഷ് കുമാര്‍ യാദവാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി.
പ്രതിപക്ഷ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് തേജസ്വി പറഞ്ഞു. “ഇത് ജനങ്ങളുടെ വിജയമായിരിക്കും. മാറ്റം വരും. ഞങ്ങൾ സർക്കാർ രൂപീകരിക്കുകയാണ്.” ഇന്ന് പുലർച്ചെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആർജെഡിയുടെ ശക്തികേന്ദ്രമാണ് രാഘവ്പൂര്‍. തേജസ്വി യാദവിന്റെ പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അമ്മ റാബ്‍റി ദേവിയും വിജയിച്ച സീറ്റാണിത്. 2015 മുതൽ തേജസ്വി ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇവിടെ നിന്നും ജയിച്ചത്. പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാര്‍ട്ടിയും ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് യാദവിന്‍റെ പാര്‍ട്ടിയായ ജനശക്തി ജനതാദളും രാഘവ്പൂരിൽ മത്സരിക്കുന്നുണ്ട്. പ്രേംകുമാറാണ് ജെജെഡി സ്ഥാനാര്‍ഥി.



