ഇസ്തംബുൾ: നാല് ദിവസത്തെ തുർക്കിയ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ലബനാനിലേക്ക് പുറപ്പെട്ടു. ബെയ്റൂത്തിലേക്ക് പോകുന്നതിന് മുമ്പായി മാർപാപ്പ അർമേനിയൻ അപ്പോസ്തലിക് കത്തീഡ്രലിൽ പ്രാർഥനയും ലോക ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ആത്മീയ നേതാവായ ബർത്തലോമിയ പാത്രിയാർക്കീസുമായി കൂടിക്കാഴ്ചയും നടത്തി. നിരവധി പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനിടെയാണ് മാർപാപ്പയുടെ ലബനാൻ സന്ദർശനം. 2020 ആഗസ്റ്റിൽ 218 പേർ കൊല്ലപ്പെട്ട ബെയ്റൂത് തുറമുഖത്തെ ദുരന്ത സ്ഥലം മാർപാപ്പ സന്ദർശിക്കും. അവിടെ നിശബ്ദ പ്രാർഥനയിൽ പങ്കെടുക്കുകയും സ്ഫോടനത്തിൽ ഇരയായവരെ കാണുകയും ചെയ്യും.
സ്ഫോടനത്തിനിരയായവർക്ക് സർക്കാറിൽനിന്ന് നീതി ലഭിക്കാൻ മാർപാപ്പയുടെ സന്ദർശനം കാരണമായേക്കാമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഇസ്രായേലുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് സമാധാനത്തിെന്റ സന്ദേശം പകരാൻ മാർപാപ്പയുടെ സന്ദർശനത്തിന് കഴിയുമെന്നും ലബനാൻ വിശ്വസിക്കുന്നു.



