തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ലാപ്ടോപ് പിടിച്ചെടുത്തു . സൈബർ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. അൽപസമയത്തിനകം രാഹുലിനെ കോടതിയിൽ ഹാജരാക്കും. രാഹുലിനായി ഇനിയും പ്രതികരിക്കുമെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പ്രതികരണം. കേസിൽ നാലാം പ്രതിയായ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി.
അതിജീവിതയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് രാഹുൽ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ച ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്താൻ രാഹുലിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണം രാഹുൽ നിഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനായി ഇനിയും പ്രതികരിക്കുമെന്നും രാഹുൽ പറഞ്ഞു.



