തിരുവനന്തപുരം: ശബരിമലയിൽ സ്വർണക്കൊള്ളയിൽ ആരും നിഷ്‌കളങ്കരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പു കഴിയും വരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ചോദ്യം ചെയ്യൽ മനപ്പൂർവ്വം നീട്ടിയത്. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
എസ്‌ഐടിയെ തള്ളിപ്പറഞ്ഞിട്ടില്ല, എസ്‌ഐടിയിൽ ഇപ്പോഴും വിശ്വാസമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപടെരുതെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ ഇടപെടാറില്ല എന്നാൽ ശബരിമലയുടെ കാര്യത്തിൽ ഇടപെടാറുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്നതിന്റെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യലെന്നും കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയത്തിലാണ് സർക്കാരെന്നും വി.ഡി സതീശൻ പറഞ്ഞു.



