തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേഗത്തിലാക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്തിൻ്റെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെയും ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും.
ദേവസ്വം ബോർഡ് പ്രസിഡൻറായിരിക്കെ പി.എസ് പ്രശാന്ത്, ഉണ്ണികൃഷ്ണൻ പോറ്റിക്ക് വഴിവിട്ട സഹായം ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സ്വർണപ്പാളികൾ കൊടുത്തുവിട്ടതിൽ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തത് മാത്രമാണ് ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്നാണ് പ്രശാന്ത് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാനാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുക. വിഗ്രഹക്കടത്തിലും വിവരം തേടുകയാണ് എസ്ഐടി. പ്രവാസി വ്യവസായിയിൽ നിന്നും കൂടുതൽ വിവരം പ്രത്യേക അന്വേഷണസംഘം ചോദിച്ചറിയുന്നുണ്ട്.



