പാലക്കാട്: മദ്യംനൽകി വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ സ്‌കൂളധികൃതർക്ക് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്നതറിഞ്ഞ് രണ്ടാഴ്ചയ്‌ക്കു ശേഷമാണ് സ്‌കൂളധികൃതർ പരാതിനൽകിയത്. ഇതിൽ സ്‌കൂളിനെതിരേ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
കേസിൽ അധ്യാപകനായ കൊല്ലങ്കോട് സ്വദേശി എൽ. അനിലിനെ (35) ഞായറാഴ്ചയാണ് പോലീസ് അറസ്റ്റുചെയ്തത്. പോക്സോയ്ക്ക് പുറമേ പട്ടികജാതി-പട്ടികവർഗക്കാർക്ക് നേരെയുള്ള അതിക്രമംതടയൽ വകുപ്പും ചേർത്താണ് കേസ്. നവംബർ 29-ന് നടന്ന സംഭവം ഡിസംബർ 18-നാണ് വിദ്യാർഥി സുഹൃത്തിനോട് പറയുന്നത്.
സുഹൃത്തിന്റെ അമ്മ സ്‌കൂളധികൃതരെ അറിയിക്കയും അധികൃതർ വീട്ടുകാരെ അറിയിക്കയും മാത്രമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പിനെയോ ശിശുക്ഷേമസമിതിയെയോ പോലീസിനെയോ വിവരമറിയിക്കാതിരുന്നതിൽ തിങ്കളാഴ്ചചേർന്ന രക്ഷിതാക്കളുടെ യോഗത്തിലും സ്‌കൂളധികൃതർക്കെതിരേ കടുത്ത വിമർശനമാണ് ഉയർന്നത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് സംഭവം അന്വേഷിച്ചത്. തുടർന്ന്, സ്‌കൂളിൽ വിവരംതേടിയപ്പോഴാണ് സ്‌കൂളധികൃതർ ശിശുക്ഷേമ സമിതിയിലും പോലീസിലും പരാതിനൽകിയത്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് കേസന്വേഷിക്കുന്ന മണ്ണാർക്കാട് ഡിവൈഎസ്‌പി എം. സന്തോഷ് കുമാർ പറഞ്ഞു.



