കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സമഗ്ര അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി. കഴിഞ്ഞ 20 വർഷത്തെ ദേവസ്വം ബോർഡിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് കോടതി നിർദേശം. 2024-25 കാലത്തെ ഇടപാടുകളിലും അന്വേഷണം അനിവാര്യമാണ്. വിഎസ്എസ്‌സി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. പാളികൾ വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദേശമുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി, വാജിവാഹനം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. കഴിഞ്ഞ രണ്ട് തവണത്തെ പിണറായി സർക്കാരുകൾ അതിന് മുന്നേയുള്ള വിഎസ്, ഉമ്മൻ ചാണ്ടി സർക്കാർ എന്നിങ്ങനെ നാല് സർക്കാരുകളുടെ കാലയളവിലുള്ള ഭരണസമിതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.



