വിരുതുനഗർ: തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 9.06-ഓടെ ഉണ്ടായ പ്രകമ്പനം ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.
വിരുതുനഗറിന് സമീപമുള്ള ശിവകാശിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി. ഭൂമിക്കടിയിൽ ഏകദേശം പത്ത് കിലോമീറ്റർ ആഴത്തിലാണ് ചലനം രൂപപ്പെട്ടത്. ശിവകാശിക്ക് പുറമെ ശ്രീവില്ലിപുത്തൂർ, വിരുതുനഗർ ടൗൺ തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ശ്രീവില്ലിപുത്തൂർ മേഖലയിൽ അടുത്തടുത്ത് രണ്ട് തവണ ഭൂമി കുലുങ്ങിയതായാണ് പ്രദേശവാസികൾ പറയുന്നത്. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന കുലുക്കത്തെത്തുടർന്ന് പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി തെരുവുകളിൽ അഭയം പ്രാപിച്ചു. എന്നാൽ ഭൂചലനത്തിൽ ജില്ലയിൽ ഒരിടത്തും നാശനഷ്ടങ്ങളോ ആർക്കെങ്കിലും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.



