ചെന്നൈ: ബി.ജെ.പി. തമിഴ്‌നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പിതാവിന്റെ അനാരോഗ്യം കാരണം നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് രാജിവെച്ചു. ആറ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയാണ് അണ്ണാമലൈക്കുള്ളത്. പിതാവിന്റെ അനാരോഗ്യം കാരണം പതിവായി യാത്രചെയ്യാൻ സാധിക്കാത്തതിനാൽ, തനിക്ക് ചുമതലയുള്ള മണ്ഡലങ്ങൾ പുനഃനിശ്ചയിക്കണമെന്ന് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രയോട് അഭ്യർഥിച്ചെന്നും അണ്ണാമലൈ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ബിജെപി ജനുവരിയിൽ ഏഴ് നേതാക്കളെ വിവിധ മണ്ഡലങ്ങളിലേക്ക് ചുമതലപ്പെടുത്തിയിരുന്നു. സിംഗനല്ലൂർ, മധുര സൗത്ത്, വിരുഗംപാക്കം, കാരൈക്കുടി, ശ്രീവൈകുണ്ഡം, പദ്മനാഭപുരം മണ്ഡലങ്ങളുടെ ചുമതലക്കാരനായാണ് അണ്ണാമലൈയെ നിയോഗിച്ചിരുന്നത്
പിതാവിനെ പരിചരിക്കേണ്ടത് തന്റെ ആദ്യത്തെ കടമയാണെന്നും പാർട്ടി തന്റെ അഭ്യർഥന പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പി.ക്കും എ.ഐ.എ.ഡി.എം.കെ. ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്കും വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. രാഷ്ട്രീയ പിൻബലമില്ലാത്ത ഒരു കർഷകകുടുംബത്തിൽനിന്നാണ് വരവെന്നും അതുകൊണ്ടുതന്നെ തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



