വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറി ആമസോൺ. വാൾമാർട്ടിനെ മറികടന്നാണ് വ്യാപാരഭീമന്റെ നേട്ടം. ഇ-കോമേഴ്സിൽ തുടങ്ങി ക്ലൗഡ് കമ്പ്യൂട്ടിങ് വരെ പടർന്ന് കിടക്കുന്നതാണ് ആമസോണിന്റെ ബിസിനസ് സാമ്രാജ്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വാൾമാർട്ടായിരുന്നു വരുമാനകണക്കിൽ ഒന്നാമതുണ്ടായിരുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ വാൾമാർട്ടിന് 713.2 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഉണ്ടായത്. എന്നാൽ, ഇക്കാലയളവിൽ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിസിനസ് രംഗത്ത് വൻ വളർച്ചയാണ് ആമസോണിനുണ്ടായത്. റീടെയിൽ ഉൾപ്പടെയുള്ള മേഖലയിലുണ്ടായ പുരോഗതിയും ആമസോൺ വെബ് സർവീസിനുണ്ടായ നേട്ടവുമാണ് കമ്പനിക്ക് തുണയായത്.



