തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജയിലിൽ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
എന്നാൽ കേസിൽ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. പ്രതിയാകുന്നവരെപ്പറ്റി സർക്കാരിന് യാതൊരു അഭിപ്രായമില്ല. ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



