ആലപ്പുഴ: മുതിർന്ന നേതാവ് ജി.സുധാകരൻ്റെ ഫേസ്ബുക്ക് തുറന്നെഴുത്തിൽ സിപിഎമ്മിനുള്ളിൽ ഒരു വിഭാഗത്തിന് അതൃപ്തി. മുതിർന്ന നേതാവ് എന്ന നിലയിൽ ജി.സുധാകരൻ പക്വത കാണിച്ചില്ല എന്നാണ് നേതാക്കൾ പറയുന്നത്. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ കുറ്റപ്പെടുത്തിയുള്ള എഴുത്ത്, പരിധി കടന്നു പോയെന്നും അഭിപ്രായമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജി.സുധാകരനെ പോലെ ഒരു പ്രധാന നേതാവിനെ മാറ്റിനിർത്തരുതെന്ന അഭിപ്രായമുള്ളവരും കുറവല്ല.
അവസരം മുതലാക്കി കോൺഗ്രസ് നേതാക്കൾ ജി.സുധാകരനുമായി ബന്ധപ്പെട്ടു എന്ന സംശയം നേതാക്കൾക്ക് ഉണ്ട്. എന്നാൽ അത്തരം ഒരു നീക്കത്തിന് സുധാകരൻ മുതിരില്ലെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ കടുത്ത വിമർശനമുന്നയിച്ചതിനാൽ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയോ ജനറൽ സെക്രട്ടറി എം.എ ബേബിയോ മുൻകൈ എടുക്കേണ്ടിവരും.



