തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ മരിച്ചതിന് കാരണം തീപിടിത്തമല്ലെന്ന് അധികൃതർ. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് വിഭാഗം മരണകാരണം രോഗികൾക്ക് സംഭവിച്ച അപകടമാണെന്നാണ് വ്യക്തമാക്കുന്നത്.
അതേ സമയം, തീപിടിത്തതിന്റെ സമയത്ത് ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയെ ഐസിയുവിലേക്ക് മാറ്റിയതിന് ശേഷം ഓക്സിജൻ ലെവലിൽ കുറവുണ്ടായെന്നും ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞു. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കൃഷ്ണൻകുട്ടിയുടെ കുടുംബം.
വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ ശസ്ത്രക്രിയക്ക് ശേഷം മാർച്ച് 16 ന് ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ 17 ന് രാവിലെയാണ് മെഡിക്കൽ കോളജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാംനിലയിലെ സർജിക്കൽ ഐസിയുവിൽ തീപിടിത്തമുണ്ടായത്.



