ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കൂടാതിരിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന അധിക എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു. പെട്രോളിന് 13 രൂപ എക്‌സൈസ് തീരുവയുണ്ടായിരുന്നത് മൂന്ന് രൂപയായി കുറച്ചു. ഡീസലിന് 10 രൂപയുണ്ടായിരുന്നത് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നടപടി. അതിനാല്‍, പെട്രോളിന്റെയും ഡീസലിന്റെയും വില്‍പന വിലയില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകള്‍.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ആഗോളവിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇതോടെ എണ്ണക്കമ്പനികള്‍ പലതും വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ്. സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് കേന്ദ്രം ഇന്ധന എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത്.



