ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ. ആസ്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി. കൈവശം പണം ഇല്ല എന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തി.
നോമിനേഷന് ഒരാഴ്ച മുൻപ് സുധാകരൻ്റെയും ഭാര്യ ജൂബിലി നവപ്രഭയുടെയും അക്കൗണ്ടിലെക്ക് പണം മാറ്റി. അനധികൃതമായി സമ്പാദിച്ച പണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മകൻ്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പരാതിയിൽ പറയുന്നു.
അതേസമയം അമ്പലപ്പുഴയിൽ സിപിഎം-എസ്ഡിപിഐ നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം മുൻ നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു.
സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്. ഇതേ ആവശ്യമുയർത്തി സുധാകരൻ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാൽ, ഇവരിൽനിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.



