ലണ്ടൻ: നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തിൽ 51 പേർ മരിച്ചു. 100ലേറെ പേർക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ സ്കോപ്ജേയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി എന്ന പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന നൈറ്റ് ക്ലബിലാണ് അപകടമുണ്ടായത്. പ്രാദേശികസമയം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അഗ്നിബാധയുണ്ടായത്.
രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാൻഡ് ആയ ഡിഎൻകെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. ഏകദേശം 1500 പേർ പരിപാടിക്കെത്തിയിരുന്നു. സംഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോഗിച്ചപ്പോൾ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തെ നേരിടാൻ സർക്കാർ പൂർണ്ണ സജ്ജരായിട്ടുണ്ടെന്നും അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ നിർണ്ണയിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഹ്രിസ്റ്റിജൻ മിക്കോസ്‌കി ഫെയ്‌സ്ബുക്കിൽ ഒരു പ്രസ്താവനയിൽ എഴുതി. രാജ്യത്തെ ഒരുപാട് യുവാക്കൾ അപകടത്തിൽപ്പെട്ട് ജീവൻ വെടിഞ്ഞെന്നും ഇത് ദുഷ്കരവും വളരെ സങ്കടകരവുമായ ദിവസമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കോക്കാനിയിലെ ആശുപത്രിയിൽ 90 പേരെയാണ് പൊള്ളലേറ്റ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ചിലരെ കൂടുതൽ ചികിത്സയ്ക്കായി സ്‌കോപ്‌ജെയിലെ ആശുപത്രികളിലേക്ക് മാറ്റി.