മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മാസാവസാന വെള്ളിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ട് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്കം കുറിച്ചു. 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ബഹ്‌റൈൻ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഏപ്രിൽ 1 മുതൽ പാസ്‌പോർട്ട്, വീസ, മറ്റ് കോൺസുലാർ സേവന ഫീസ് പരിഷ്‌കരിച്ചതായും അംബാസഡർ പറഞ്ഞു. പുതുക്കിയ ഫീസിന്റെ വിശദാംശങ്ങൾ മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചു. ഒരു കാൻസർ രോഗിക്ക് അത്യാവശ്യ ചികിത്സയ്ക്ക് പോകാനായുള്ള, യാത്രാ ക്രമീകരണങ്ങളും, മകന്റെ പാസ്‌പോർട്ട് വിതരണവും അതിവേഗം പൂർത്തിയാക്കി. മറ്റൊരു കേസിൽ, ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള ഇടപെടലും എംബസി നടത്തിയതായി അദ്ദേഹം അറിയിച്ചു.
ഓപ്പൺ ഹൗസിൽ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലാർ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം എന്നീ ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 30-ൽ അധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. ഓപ്പൺ ഹൗസിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും സന്നദ്ധപ്രവർത്തകർക്കും എംബസിയുടെ പാനൽ അഭിഭാഷകർക്കും അംബാസഡർ നന്ദി പറഞ്ഞു.