തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലും ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായിരുന്നതായി കണ്ടെത്തൽ. സ്പോൺസർഷിപ്പ് നൽകാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി അഭിഭാഷക കമ്മീഷനെ അറിയിക്കുകയായിരുന്നു. പോറ്റിയുടെ പങ്ക് സ്ഥിരീകരിച്ചുള്ള അഭിഭാഷക കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കൊടിമരം പുനർനിർമാണത്തിൽ സ്പോൺസറായിരുന്നു. കൊടിമര പുനർനിർമാണത്തിന്റെ മേൽനോട്ടത്തിനായി അഭിഭാഷക കമ്മീഷനെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്. 2017ലെ കൊടിമര പുനർനിർമാണത്തിൽ പ്രത്യേകം കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായിരുന്നതായി കണ്ടെത്തിയത്.
അതേസമയം, ബിജെപി നേതാക്കളുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധത്തിൽ മറുപടി പറയാനാകാതെ സംസ്ഥാന നേതൃത്വം. കർണാടക മുൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ ബിജെപി കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെടുന്നതിനിടയാണ് ചിത്രങ്ങൾ പുറത്തുവന്നത്.



