തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മരണം വരെ കോൺഗ്രസ് കൊടി പിടിക്കുമെന്നും പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ചിലർ മനഃപൂർവം സൃഷ്ടിക്കുന്ന അജണ്ടകളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മതേതര വിശ്വാസികൾ തനിക്ക് നൽകുന്ന വോട്ടുകൾ മാറ്റിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന് ശിവകുമാർ ആരോപിച്ചു. ഒരു വലിയ വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ തിരിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഈ നുണപ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവും ശിവകുമാറും തമ്മിൽ തർക്കം നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. പാറശ്ശാല സീറ്റ് നൽകാമെന്ന് ഹൈക്കമാൻഡ് പ്രതിനിധി ദീപാ ദാസ് മുൻഷി അറിയിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരമോ അരുവിക്കരയോ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ശിവകുമാർ, അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ മറ്റ് വഴികൾ നോക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.



