ബാങ്കോക്ക്: വേൾഡ് മലയാളി കൗൺസിലിൻ്റെ മൂന്നു ദിവസം നീണ്ടുനിന്ന ഗ്ലോബൽ കൺവൻഷൻ ബാങ്കോക്കിൽ വിജയകരമായി സമാപിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഗമങ്ങളിൽ ഒന്നായി ഈ കൺവൻഷൻ മാറി. ചാവോ പ്രയാ നദിയിലൂടെയുള്ള ആഡംബര കപ്പൽസവാരിയോടെ തുടങ്ങിയ കൺവൻഷനിൽ യുഎസ്, കാനഡ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യൂറോപ്പ് ഉൾപ്പെടെ 30-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികൾ പങ്കെടുത്തു.

എംപി ജോൺ ബ്രിട്ടാസ്, മുൻ എംപി കെ. മുരളീധരൻ, എംഎൽഎ സനീഷ് കുമാർ, നടി സോന നായർ, കവിയും പ്രഭാഷകനുമായ മുരുകൻ കാട്ടാക്കട, മുൻ ഡി.ജിപി. ടോമിൻ തച്ചങ്കരി, സിനിമാ നിർമ്മാതാവ് ദിനേശ് പണിക്കർ, ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ പൗലോമി ത്രിപ്ഷ്ടി, കോൺസുലർ ഡി.പി. സിംഗ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

കോൺഫറൻസിൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, പ്രസിഡൻ്റ് ബാബു സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഗ്ലോബൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.

കോൺഫറൻസിന്റെ ഭാഗമായി ബിസിനസ് മീറ്റുകൾ, നേതൃ വികസന സെഷനുകൾ, WMC ഗ്ലോബൽ അവാർഡുകൾ എന്നിവ അരങ്ങേറി. യുവജന നേതൃ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചു. ആഗോള തലത്തിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കോൺഫറൻസിൻ്റെ ഭാഗമായി അവതരിപ്പിച്ച തായ്-ഇന്ത്യൻ കലാരൂപങ്ങളുടെ ഫ്യൂഷൻ പരിപാടി ഏറെ ശ്രദ്ധനേടി. കേരളത്തിന്റെ സമ്പന്ന കലാരൂപങ്ങളും തായ് സാംസ്കാരിക നൃത്തങ്ങളും ഒരുമിച്ചുള്ള അവതരണം പങ്കെടുത്തവരെ ആകർഷിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: രണ്ടുവർഷത്തിനുള്ളിൽ വേൾഡ് മലയാളി സെന്റർ സ്ഥാപിക്കും.
കൊച്ചി: പുതിയ ഗ്ലോബൽ ഓഫീസ് ആഗസ്റ്റ് ആദ്യവാരം ഉദ്ഘാടനം ചെയ്യും.
യൂറോപ്പ്: 2026-ൽ പ്രത്യേക കോൺഫറൻസ് സംഘടിപ്പിക്കും.
അമേരിക്ക: അടുത്ത ഗ്ലോബൽ ബിയെന്നിയൽ കോൺഫറൻസ് 2027-ൽ യുഎസിൽ നടത്തും.

“ഗ്ലോബൽ മീറ്റ് നമ്മുടെ പാരമ്പര്യത്തെയും അഭിമാനത്തെയും ആഘോഷിച്ചതിനൊപ്പം, യുവാക്കളെയും സ്ത്രീകളെയും സംരംഭകരെയും ആഗോള തലത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള വേദിയായി മാറി,” എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഗ്ലോബൽ ഭാരവാഹികളായ തോമസ് മൊട്ടയ്ക്കൽ, ബാബു സ്റ്റീഫൻ, ഷാജി മാത്യു, ജെയിംസ് കൂടൽ, ദിനേശ് നായർ, കോൺഫറൻസ് കമ്മിറ്റി സുരേന്ദ്രൻ കണ്ണാട്ട്, കൺവീനർ അജോയ് കല്ലുംകുന്നേൽ സണ്ണി വെളിയത്ത്, രേഷ്‌ന റെജി, സലീന മോഹൻ, തങ്കമനോയ് ദിവാകരൻ, ഷീല റെജി എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകി

















