കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വലിയ പ്രതിസന്ധിയാകുന്നത് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടക്കും ഹോണ്ടക്കുമാണ്. കാനഡയിൽ നിർമിക്കുന്ന കാറുകളിൽ മുക്കാൽ ഭാഗവും ഈ രണ്ട് കമ്പനികളുടേതാണ്. നിർദിഷ്ട തീരുവ വരുന്ന ജനുവരി 1-ന് നിലവിൽ വന്നാൽ ഈ കമ്പനികൾക്ക് കാനഡയിലെ തങ്ങളുടെ ചില ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി നിർത്തേണ്ടി വന്നേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ആഗോള ഓട്ടോമൊബൈൽ വിപണിയിൽ ചൈനീസ് ഇലക്ട്രിക് വാഹങ്ങളുടെ കടുത്ത മത്സരത്തെ നേരിടുന്നതിനിടയിലാണ് ടൊയോട്ടക്കും ഹോണ്ടക്കും ഈ കനത്ത തിരിച്ചടി. ചൈനീസ് ബ്രാൻഡുകൾക്ക് പ്രവേശനമില്ലാത്ത യു.എസ് വിപണിയാണ് നിലവിൽ ഈ രണ്ട് കമ്പനികളുടെയും പ്രധാന ആശ്രയം. കഴിഞ്ഞ വർഷം ഹോണ്ടയുടെ യു.എസ് വിൽപനയുടെ നാലിലൊന്നും, ടൊയോട്ടയുടെ വിൽപനയുടെ 17 ശതമാനവും കാനഡയിൽ നിർമിച്ച വാഹനങ്ങളായിരുന്നു. അതിനാൽ നിലവിലുള്ള 25 ശതമാനം തീരുവ ഇരട്ടിയാക്കാനുള്ള ട്രംപിന്റെ തീരുമാനം ഈ കമ്പനികളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുക.
ഏകദേശം 12 ലക്ഷം കാറുകൾ നിർമിക്കുകയും നാല് ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന കാനഡയിലെ ഓട്ടോമൊബൈൽ വ്യവസായത്തെ തകർക്കാൻ ഈ തീരുവകൾക്ക് സാധിക്കുമെന്ന് ലണ്ടനിലെ പെൽഹാം സ്മിതേഴ്സ് അസോസിയേഷൻ അനലിസ്റ്റ് ജൂലി ബൂട്ട് അഭിപ്രായപ്പെട്ടു. യു.എസ് നയങ്ങൾ കാരണം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ടൊയോട്ടക്ക് 880 കോടി ഡോളറിലധികം നഷ്ടം വന്നിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് ടൊയോട്ടയുടെ പദ്ധതി.
Leave a Comment
Your comment will be visible after admin approval.