ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ, ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നന്ദി പറഞ്ഞ് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ. “ഞങ്ങളെ ‘പാറ്റകൾ’ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹം അന്ന് അങ്ങനെ വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല, ഈ സമരം ഇവിടെ സംഭവിക്കില്ലായിരുന്നു,” എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ദീപ്കെയുടെ പ്രതികരണം.
മേയ് 15-ന് സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ് രാജ്യവ്യാപകമായ ഈ പ്രതിഷേധങ്ങൾക്ക് വിത്തുപാകിയത്. “തൊഴിലൊന്നും ലഭിക്കാതെ പാറ്റകളെപ്പോലെ അലയുന്ന ചില യുവാക്കളുണ്ട്” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ. വ്യാജ നിയമ ബിരുദമുള്ളവരെ ഉദ്ദേശിച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്നും മാധ്യമങ്ങൾ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയായിരുന്നു.
ഇതിനെത്തുടർന്ന്, ബോസ്റ്റണിൽ വിദ്യാർഥിയും ആം ആദ്മി പാർട്ടിയുടെ മുൻ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റുമായിരുന്ന അഭിജീത് ദീപ്കെ മേയ് 16-ന് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പരിഹാസരൂപേണ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന സംഘടന പ്രഖ്യാപിച്ചു. ജോലിയില്ലാത്തവരും സോഷ്യൽ മീഡിയയിൽ സജീവമായവരുമായ എല്ലാവർക്കും വേണ്ടിയുള്ള പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. തുടർന്ന്, നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം രോഷം പുകയുന്നതിനിടെ, ജൂൺ ആദ്യവാരം അദ്ദേഹം ഇന്ത്യയിലെത്തുകയും ജന്തർ മന്തറിൽ നേരിട്ട് സമരത്തിന് നേതൃത്വം നൽകുകയും ചെയ്തു.
Leave a Comment
Your comment will be visible after admin approval.