റാഞ്ചി: ഝാർഖണ്ഡിൽ സസ്യാഹാരിയായ ഉപഭോക്താവിന് നോൺ-വെജ് ബിരിയാണി നൽകിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ വെടിവെച്ചുകൊന്നു. റാഞ്ചിയിലെ കാങ്കെ-പിത്തോറിയ റോഡിലുള്ള ഹോട്ടലിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഹോട്ടലിൽ നിന്ന് വെജിറ്റബിൾ ബിരിയാണി ആവശ്യപ്പെട്ട് ഒരാൾ പാഴ്സൽ വാങ്ങിപ്പോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷം മറ്റ് ചിലർക്കൊപ്പം തിരിച്ചെത്തി തനിക്ക് വെജിറ്റബിൾ ബിരിയാണിയ്ക്ക് പകരം നോൺ-വെജ് ബിരിയാണിയാണ് നൽകിയതെന്ന് പരാതിപ്പെടുകയും തുടർന്ന് ആക്രമണം നടത്തുകയുമായിരുന്നു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നതെന്ന് റൂറൽ പോലീസ് സൂപ്രണ്ട് പ്രവീൺ പുഷ്കർ പറഞ്ഞു. ഹോട്ടലുടമയായ വിജയ് കുമാർ നാഗ് (47) ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമി സംഘത്തിലെ ഒരാൾ വെടിയുതിർക്കുകയും ഒരു വെടിയുണ്ട നാഗിന്റെ നെഞ്ചിൽ തറയ്ക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചതെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പ്രതികൾക്കായി വ്യാപകതിരച്ചിൽ നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി. നാട്ടുകാർ കാങ്കെ-പിത്തോറിയ റോഡ് കുറച്ച് നേരം തടഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധം പിന്നീട് പിൻവലിച്ചു. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശങ്ങളുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.



