ന്യൂയോർക്ക്: കൗമാരക്കാരിൽ ആസക്തിയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവം രൂപകൽപ്പന ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ടെക് ഭീമൻ മെറ്റ 18 ബില്യൺ ഡോളർ (1.71 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ധാരണയായി. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ ഹർജിയിലാണ് മെറ്റ ഒത്തുതീർപ്പിന് തയ്യാറായത്.
ഒരു സാങ്കേതികവിദ്യാ കമ്പനി നഷ്ടപരിഹാരമായി നൽകുന്ന ഏറ്റവും വലിയ തുകയാണിതെന്നാണ് റിപ്പോർട്ട്. ഒത്തുതീർപ്പിന്റെ ഭാഗമായി കൗമാരക്കാരായ ഉപയോക്താക്കൾക്ക് പ്രതിദിന സമയപരിധി ഏർപ്പെടുത്തുന്നതുൾപ്പെടെ പ്ലാറ്റ്‌ഫോമുകളിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ മെറ്റ സമ്മതിച്ചിട്ടുണ്ട്.
2023-ലാണ് യു.എസിലെ 29 സംസ്ഥാനങ്ങൾ സംയുക്തമായി മെറ്റയ്ക്കെതിരേ കേസ് ഫയൽ ചെയ്തത്. കാലിഫോർണിയയിലെ ഓക്ലാൻഡ് ഫെഡറൽ കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഒത്തുതീർപ്പ് ഉണ്ടായത്. ഫയൽ ചെയ്ത ഹർജി ഒത്തുതീർപ്പാക്കാൻ 17 ബില്യൺ ഡോളറിലധികം മെറ്റ ചെലവഴിക്കും. ബാക്കി തുക മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും തുടരുന്ന തർക്കങ്ങൾക്കായി വിനിയോഗിക്കും. സംസ്ഥാനങ്ങളുടെ യുവജന ഓൺലൈൻ സുരക്ഷാ പദ്ധതികൾക്കായി തുക ഉപയോഗിക്കുമെന്ന് മെറ്റ അറിയിച്ചു.
കുട്ടികൾക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഹാനികരമാണെന്ന ആരോപണം മെറ്റ നേരത്തെ നിരന്തരം നിഷേധിച്ചിരുന്നു. സുരക്ഷാ ഫീച്ചറുകൾക്കായി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സംസ്ഥാനങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഒത്തുതീർപ്പിന് തയ്യാറായെങ്കിലും തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി മെറ്റ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.
കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിനേക്കാൾ ഒത്തുതീർപ്പിലൂടെ പ്ലാറ്റ്‌ഫോമുകളിൽ വേഗത്തിൽ സുരക്ഷാ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് നോർത്ത് കരോലിന അറ്റോർണി ജനറൽ ജെഫ് ജാക്സൺ പറഞ്ഞു. ഒരു വൻകിട ടെക് കമ്പനിയുമായി നടത്തിയ ഏറ്റവും വലിയ ഒത്തുതീർപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നിയമപോരാട്ടം തുടർന്നിരുന്നെങ്കിൽ സുരക്ഷാ മാറ്റങ്ങൾ നടപ്പാക്കാൻ വർഷങ്ങൾ വൈകുമായിരുന്നെന്നും അത് ഒരു തലമുറയെക്കൂടി അപകടത്തിലാക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒത്തുതീർപ്പ് തുകയുടെ 70 ശതമാനം അടുത്ത 10 വർഷത്തിനുള്ളിൽ വാർഷിക ഗഡുക്കളായി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് മെറ്റ അറിയിച്ചു. ബാക്കി 30 ശതമാനം തുക യൂട്യൂബും ടിക്‌ടോക്കും സമാനമായ തുക നൽകാനും തങ്ങളുടെ ആപ്പുകളിൽ സമാനമായ മാറ്റങ്ങൾ നടപ്പാക്കാനും തയ്യാറായാൽ മാത്രമേ നൽകുകയുള്ളൂ.
കുട്ടികളെയും കൗമാരക്കാരെയും ആപ്പുകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി ഇൻഫിനിറ്റ് സ്ക്രോളിംഗ്, അൽഗോരിതം നിർദേശങ്ങൾ, നിരന്തരമായ നോട്ടിഫിക്കേഷനുകൾ തുടങ്ങിയ സംവിധാനങ്ങൾ മെറ്റ മനഃപൂർവം രൂപകൽപ്പന ചെയ്തുവെന്നാണ് അറ്റോർണി ജനറൽമാർ ആരോപിച്ചത്. പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
കൗമാരക്കാർക്കായി വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ
- പ്രതിദിന രണ്ട് മണിക്കൂർ പരിധി: 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രതിദിനം പരമാവധി രണ്ട് മണിക്കൂർ ഉപയോഗപരിധി ഏർപ്പെടുത്തും. ഇത് മാറ്റാൻ മാതാപിതാക്കൾക്ക് മാത്രമേ സാധിക്കൂ.
- 15 മിനിറ്റിന് ശേഷം മുന്നറിയിപ്പ്: ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ തുടർച്ചയായി 15 മിനിറ്റ് ഉപയോഗിച്ചാൽ ശ്രദ്ധാപൂർവമായ ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന മുന്നറിയിപ്പ് നൽകും.
- ഡിഫോൾട്ട് നൈറ്റ് മോഡ്: അർധരാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ കൗമാരക്കാർക്ക് ആപ്പുകളിലേക്കുള്ള പ്രവേശനം സ്വമേധയാ തടയും.
- സ്കൂൾ സമയത്തെ നോട്ടിഫിക്കേഷനുകൾ: സ്കൂൾ സമയത്ത് ലഭിക്കുന്ന നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കും.
- ലൈക്കുകളും കമന്റുകളും: കൗമാരക്കാരുടെ പോസ്റ്റുകളിലെ ലൈക്കുകളും കമന്റുകളും സ്വമേധയാ മറയ്ക്കും.
- എക്സ്ട്രീം മേക്കപ്പ് ഫിൽട്ടറുകൾ: പ്രായപൂർത്തിയാകാത്തവർക്കായി ഇത്തരം ഫിൽട്ടറുകൾ നിരോധിക്കും.
- ഫീഡ് തിരഞ്ഞെടുക്കാനുള്ള അവസരം: ഓട്ടോപ്ലേ സംവിധാനം ഓഫാക്കാനും അൽഗോരിതം നിർദേശിക്കുന്ന ഫീഡിന് പകരം ക്രമാനുസൃതമായ (chronological) ഫീഡ് തിരഞ്ഞെടുക്കാനും കൗമാരക്കാർക്ക് അവസരം നൽകും.
ഈ മാറ്റങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട അറിയിച്ചു. ഒത്തുതീർപ്പിലെ വ്യവസ്ഥകൾ മെറ്റ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു സ്വതന്ത്ര ഓഡിറ്ററെ അനുവദിക്കാനും കമ്പനി സമ്മതിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.