അടുത്തിടെ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പിന് നീക്കമെന്ന് മുന്നറിയിപ്പ്. ഇലക്ട്രോണിക്‌സ് – ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ ഇന്ത്യ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ ഇന്ത്യ എഐ മിഷനാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്ട്സ്ആപ്പ് വഴി സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങളിലൂടെയാണ് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം എന്നാണ് അധികൃതർ പറയുന്നത്. ലോകത്തെ പ്രമുഖ ടെക് സിഇഒമാരും രാഷ്ട്രത്തലവന്മാരും പങ്കെടുത്ത ഉച്ചകോടിക്ക് തൊട്ടുപിന്നാലെയാണിത്.
തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉച്ചകോടിയിൽ പങ്കെടുത്തവർക്ക് റീഫണ്ട് വാഗ്ദാനം ചെയ്യുന്നതാണ് സന്ദേശങ്ങൾ. കാർഡ് നമ്പറുകൾ, ബാങ്കിങ് വിവരങ്ങൾ, വാട്ട്സ്ആപ്പ് കോൺടാക്റ്റ് വിവരങ്ങൾ എന്നിവ പങ്കിടാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ഈ സന്ദേശങ്ങൾ ഔദ്യോഗികമല്ല. അത്തരം സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്നും SMS അല്ലെങ്കിൽ വാട്ട്സ്ആപ്പ് വഴി പ്രധാനപ്പെട്ട സാമ്പത്തിക വിവരങ്ങൾ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഇന്ത്യ എഐ മിഷൻ വ്യക്തമാക്കിയിട്ടുണ്ട്..
കാർഡ് നമ്പറുകൾ അല്ലെങ്കിൽ വാട്ട്സ്ആപ്പ് കോൺടാക്റ്റ് വിശദാംശങ്ങൾ പങ്കുവെക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങൾക്കെതിരെ ഉച്ചകോടിയിൽ പങ്കെടുത്തവർ ജാഗ്രത പാലിക്കണം. എഐ ഉച്ചകോടി സംബന്ധമായ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം പരിശോധിക്കുക. ഇതിനകം സംശയാസ്പദമായ ഏതെങ്കിലും ലിങ്ക് വഴി സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഉടൻ ബാങ്കിനെ ബന്ധപ്പെടണമെന്നും ഇന്ത്യ എഐ മിഷൻ നിർദേശിച്ചിട്ടുണ്ട്.



