മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും ഇഡി റെയ്ഡ്

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിൽ ഇഡി റെയ്ഡ്. മുൻമന്ത്രി പി,എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, ബംഗളുരുവിലെ എക്സാലോജിക്കിന്റെ പൂട്ടിയ ഓഫീസ് ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.

മാസപ്പടിക്കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിഎംആർഎൽ അടക്കമുള്ളവർ നൽകിയ ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇഡിക്ക് തുടർ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഇന്നലെ വൈകുന്നേരത്തോടെ പച്ചക്കൊടി കാട്ടിയതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പുലർച്ചെ തന്നെ അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. എസ്എഫ്ഐഒ നേരത്തെ ഈ കേസിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഇഡി ഇടപെടൽ.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വാടക വീട്ടിലും കണ്ണൂർ പിണറായി പണ്ട്യാലമുക്കിലെ വസതിയിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടക്കുന്ന സമയത്ത് പിണറായി വിജയനും മകൾ വീണയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡിന് മുന്നോടിയായി കേന്ദ്രസേനയെ വിന്യസിച്ച് കനത്ത സുരക്ഷയും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

ടി. വീണയുടെ കമ്പനി, കൊച്ചിയിലെ സിഎംആർഎല്ലിൽ നിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ മാസപ്പടിയായി പണം കൈപ്പറ്റി എന്ന ആരോപണമാണ് ഈ കേസിനാധാരം. സേവനങ്ങൾ നൽകാതെയാണ് പണം വാങ്ങിയത് എന്ന് പല ഘട്ടങ്ങളിലും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ കൃത്യമായി സേവനം നൽകിയിട്ടാണ് പണം കൈപ്പറ്റിയത് എന്നാണ് വീണയുടെ വാദം.

Share this story

Leave a Comment

Your comment will be visible after admin approval.