ഏതെങ്കിലും തരത്തിലുള്ള അതിരുകവിഞ്ഞ ഇടപെടലൊന്നും ഇവിടെയുണ്ടായില്ല എന്ന് പിണറായി വിജയൻ പറഞ്ഞു. ഇത്രയും മണിക്കൂറുകള്‍ ഈ വീടിനകത്ത് ഉണ്ടായിരുന്നു. അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്താണ് അവര്‍ക്ക് കിട്ടിയത് കിട്ടാത്തത് എന്നൊക്കെ അവരാണ് വ്യക്തമാക്കേണ്ടത്. ഇതൊന്നും പെട്ടെന്നുണ്ടായ കാര്യമല്ല. ഇത്തരമൊരു വീട്ടില്‍ക്കയറിയുള്ള പരിശോധന ഇഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍ക്കുന്നതാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍ക്ക്. എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യം.
നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിനും പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി ഗവണ്‍മെന്‍റ് തുടര്‍ന്നുവരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമയിട്ടേ കാണുന്നുള്ളു. ഇത്തരത്തിലുള്ള ഏതെങ്കിലും നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട. ഇവിടെ പ്രകടമായത് നമ്മുടെ നാടിന്‍റെ വികാരവും പാര്‍ട്ടി സഖാക്കളുടെ വികാരവുമാണ്.
പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാനൊരുക്കിയപ്പോഴെല്ലാം എല്ലാക്കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് എല്ലാ ഘട്ടത്തിലും കിട്ടിയിട്ടുള്ളത്. ആ പിന്തുണയ്ക്ക് ഒരു കുറവം ചാഞ്ചല്യവും ഇല്ല എന്നുള്ളതാണ് ഇന്ന് സഖാക്കള്‍ വീണ്ടും വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു. ഏതിനെയും നമുക്ക് നേരിടാന്‍, ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ച് നമുക്ക് ഇറങ്ങാം എന്ന് മാത്രമാണ് പറയാനുണ്ട്. പറയാന്‍ ഒറുപാട് കാര്യങ്ങളുണ്ട്, അതൊക്കെ പിന്നീടുപറയാം– പിണറായി വിജയന്‍ പറഞ്ഞു. ഇ.ഡി റെയ്ഡ് പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Leave a Comment
Your comment will be visible after admin approval.