തിരുവനന്തപുരം: വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിലക്കയറ്റം മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞത്. കുറച്ച് ദിവസം കൂടി ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് അടക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് ചെയ്തു.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ പി ധനപാലനും കെ പി ഉണ്ണികൃഷ്ണനും ആദരമര്‍പ്പിച്ചുകൊണ്ടാണ് സഭ ആരംഭിച്ചത്. ഇതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും നടന്നു. ഇതിന് പിന്നാലെയാണ് വിലക്കയറ്റം ഉയര്‍ത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസിലെ ചില ഭാഗങ്ങള്‍ ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഒന്നോ, രണ്ടോ പ്രാവശ്യമല്ല കൂടിയത്. നാല് പ്രാവശ്യമാണ് വില വര്‍ധനവ് ഉണ്ടായത്. ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിരന്തരം പെട്രോള്‍ വില കൂട്ടുന്നത്. ഏത് സമയത്തും വർധനവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.