തൊപ്പിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Global Indian Writer · July 20, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തൊപ്പിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസിന്റെ നിലപാട്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്.

ഐടി നിയമപ്രകാരമായിരുന്നു കേസ്. സുഹൃത്തുക്കളുടെ നഗ്‌നവീഡിയോ ആണ് തൊപ്പി പോസ്റ്റ് ചെയ്തതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തൊപ്പി ഗ്യാങ്ങിലെ മമ്മു, ഷമീര്‍ എന്നിവര്‍ തൊപ്പിക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായുള്ള വീഡിയോയിലാണ് തൊപ്പി നഗ്‌നദൃശ്യങ്ങള്‍ കാണിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവും തൊപ്പി ഉന്നയിച്ചിരുന്നു.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളില്‍ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

പരാതികള്‍ അന്വേഷിച്ചതിന് ശേഷം നടപടിയെടുക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.