തൃശൂര്‍ : ചെറുതുരുത്തിയില്‍ നൃത്താധ്യാപികയെ പുരുഷ സുഹൃത്ത് കഴുത്തു ഞെരിച്ചു കൊന്നു. ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു കൊലപാതകം. പ്രതി വിഗീഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതകം പുറലോകമറിയുന്നത്.
മലപ്പുറം കണ്ണംകുളങ്ങര തീണ്ടേക്കാട് സ്വദേശിനിയായ അന്‍പത്തിയാറുകാരി ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നാല്‍പത്തിയൊന്നുകാരന്‍ വിഗീഷാണ് കഴുത്തുഞെരിച്ച് കൊന്നത്. കഴിഞ്ഞ ആറു വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ചെറുതുരുത്തിയിലെ ഹോട്ടലില്‍ ഇന്നലെയാണ് ഇവര്‍ മുറിയെടുത്തത്. വിവാഹം കഴിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെയാണ്, വിഗീഷ് കഴുത്തുഞെരിച്ച് കൊന്നത്. ഇന്നു രാവിലെ മുറി പുറത്തു നിന്ന് പൂട്ടി വീട്ടിലേയ്ക്കു പോയി. സഹോദരിയോട് വിഗീഷ് കാര്യങ്ങള്‍ പറഞ്ഞു. വേഗം പൊലീസില്‍ കീഴടങ്ങാന്‍ സഹോദരി പറഞ്ഞപ്രകാരം നേരെ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ പറഞ്ഞു. ‘ഞാന്‍ ഒരാളെ കൊന്നു’ എന്നായിരുന്നു ഇയാള്‍ പൊലീസിനോടു പറഞ്ഞത്. ധനലക്ഷ്മി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് പ്രതി പൊലീസിനോടു വെളിപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.