തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പാർവ്വതി പുത്തനാറിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച വാക്കത്തോൺ തിരുവനന്തപുരത്ത് ജനശ്രദ്ധ നേടി. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടൽ അങ്കണത്തിൽ നിന്ന് പുലർച്ചെ 4.30ന് ആരംഭിച്ച പദയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യു.എം.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കോവളം എം.എൽ.എ എം. വിൻസന്റ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യ റീജിയൻ വൈസ് ചെയർ സോണൽജിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പാർവ്വതി പുത്തനാർ ജലപാതയുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച വാക്കത്തോൺ പരിസ്ഥിതി സംരക്ഷണ സന്ദേശം ശക്തമായി ഉയർത്തിക്കാട്ടി. തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജലപാതകൾ ടൂറിസത്തിനും ഗതാഗതത്തിനുമായി ഫലപ്രദമായി ഉപയോഗിക്കുന്നതുപോലെ പാർവ്വതി പുത്തനാറിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലോകമലയാളികളുടെ പിന്തുണ ആവശ്യമാണെന്നും ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ ട്രഷറർ സണ്ണി വെളിയത്ത്യത്ത്, ഇന്ത്യ റീജിയൻ വൈസ് ചെയർ സോണൽജി, വിജയചന്ദ്രൻ, തങ്കമണി ദിവാകരൻ, സലീന മോഹൻ, ഷീല റെജി, രേഷ്മ റെജി, പദ്മകുമാർ, സ്റ്റാനി ഫ്രാൻസിസ്, ആർ. വിജയൻ, ടി.പി. വിജയൻ, പോൾ പരപ്പള്ളി, സുധീർ എന്നിവർ ഉൾപ്പെടെയുള്ള പ്രൊവിൻഷ്യൽ, റീജിയണൽ, ഗ്ലോബൽ ഭാരവാഹികൾ ചേർന്ന് വാക്കത്തോണിന് ഏകോപനം നൽകി.
പുലർച്ചെ തന്നെ വലിയ ആവേശത്തോടെ പ്രവർത്തകർ പങ്കുചേർന്ന വാക്കത്തോൺ പാർവ്വതി പുത്തനാർ പുനരുദ്ധാരണത്തിനായുള്ള ജനശ്രദ്ധ ആകർഷിക്കാൻ സഹായകമായി. മലിനമായിക്കിടക്കുന്ന ജലപാതയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടൽ അനിവാര്യമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

വരും ദിവസങ്ങളിൽ പാർവ്വതി പുത്തനാർ സംരക്ഷണത്തിനായി കൂടുതൽ ശക്തമായ പ്രവർത്തനപദ്ധതികളുമായി വേൾഡ് മലയാളി കൗൺസിൽ മുന്നോട്ട് പോകുമെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു അറിയിച്ചു.



