മസ്കത്ത്: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമായി തുടരുന്നതിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനുനേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. കപ്പലിന് തീപിടിച്ചതായും സൂചനയുണ്ട്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ആക്രമിക്കപ്പെട്ട കപ്പലിൽ 24 ഇന്ത്യൻ നാവികർ ഉളളതായാണ് വിവരം. നാവികർ അടിയന്തര സഹായം അഭ്യർഥിച്ചതായി ഫോർവേഡ് സീമെൻസ് യൂനിയൻ ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് നാവികർ അപകടത്തിലാണെന്ന വിവരം എഫ്.എസ്.യു.ഐ പങ്കുവെച്ചത്.
ആക്രമണത്തിന്റെ കൃത്യമായ സ്വഭാവമോ നാവികരുടെ നിലവിലെ അവസ്ഥയോ പൂർണമായി വ്യക്തമല്ലെങ്കിലും, ജീവനക്കാർ സുരക്ഷിതരാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒമാൻ തീരത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ നാവികസേനയോടും വിദേശകാര്യ മന്ത്രാലയത്തോടും വിഷയത്തിൽ ഇടപെടാൻ എഫ്.എസ്.യു.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കപ്പൽ ആക്രമണം. അതേസമയം, ഈ ആക്രമണത്തെക്കുറിച്ച് ഇന്ത്യൻ നാവികസേനയോ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
ആഗോള വ്യാപാരത്തിന്റെയും ഊർജ വിതരണത്തിന്റെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടെ, ഇറാൻ-ഇസ്രായേൽ സംഘർഷം അയവില്ലാതെ തുടരുകയാണ്.
Leave a Comment
Your comment will be visible after admin approval.