ഡോ. ജോർജ് എം. കാക്കനാട്
ന്യൂയോർക്ക്: ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണ്ണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു ‘മിനി തൃശ്ശൂർ’ ഉണർന്നു. യു.എസ് തൃശ്ശൂർ പൂരത്തിന്റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന സാംസ്കാരിക വിരുന്നായി മാറി. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന പൂരപ്പെരുമ ഒട്ടും ചോർന്നുപോകാതെയാണ് അന്യനാട്ടിൽ പുനഃസൃഷ്ടിക്കപ്പെട്ടത്.

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും തങ്ങളുടെ വേരുകളും സംസ്കാരവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ സ്ക്രീനുകളിൽ മാത്രം ഒതുങ്ങിപ്പോയ വിഷുവും ഓണവും പോലുള്ള പ്രവാസി മലയാളിയുടെ നഷ്ടബോധങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, വരുംതലമുറയ്ക്ക് കേരളീയ പാരമ്പര്യം നേരിട്ടറിയാനുള്ള വേദിയായി ഈ പൂരാഘോഷം മാറി. ചെണ്ടയുടെ ഓരോ കൊട്ടിലും ഇലത്താളത്തിന്റെ നാദത്തിലും പൂർവ്വികരുടെ നാടൻ തുടികൾ നെഞ്ചേറ്റാൻ നൂറുകണക്കിന് ആളുകളാണ് ഇവിടെ ഒത്തുകൂടിയത്. നാട്ടിൽ നിന്ന് വരച്ചു തയാറാക്കി കൊണ്ടു വന്ന തെച്ചിക്കോട്ട് രാമചന്ദ്രൻ അടക്കമുള്ള ആനകളുടെ രൂപം യഥാർത്ഥ കരിവീരൻമാരോടു കിടപിടിക്കുന്നതായി.

ചെറിയ രീതിയിൽ ആരംഭിച്ച ഈ പൂരാഘോഷം ഇന്ന് അമേരിക്കൻ മലയാളികൾക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. കോർഡിനേറ്റർമാരായ ജിനോ, ജോൺ, പ്രോഗ്രാം കോർഡിനേറ്റർ ഒലിവിയ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ അണിയറപ്രവർത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 1500-ലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. പരിപാടിയുടെ വൻ വിജയത്തിന് പിന്നിൽ സർവേശ്വരന്റെ അനുഗ്രഹവും ഒപ്പം ഒനീൽ കാരവല്ലി ഗ്രൂപ്പ് , ജോ മാളിക്കൽ, സിമി മാളിക്കൽ, ജെയിംസ് ഊളൂട്ട്, സണ്ണി കാരിക്കൽ, ജിജി ഓലിക്കൽ, മാധവൻ പിള്ള തുടങ്ങിയ പ്രമുഖ സ്പോൺസർമാരുടെ അകമഴിഞ്ഞ പിന്തുണയുമാണെന്ന് സംഘാടകർ നന്ദിയോടെ സ്മരിച്ചു.

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ധനിഷ സാമിന്റെ ശ്രമബലമായാണ് ഈ വമ്പൻ പരിപാടി യാഥാർഥ്യമായത്. തൃശൂർ സ്വദേശിനിയായ ധനിഷ സ്വന്തം നാടിന്റെ സംസ്കാരം പ്രവാസി മലയാളികൾക്ക് മാത്രമല്ല തദ്ദേശീയർക്ക് കൂടി കാണുന്നതിനും ആസ്വദിക്കുന്നതിനും വഴിയൊരുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പൂരവുമായി മുന്നിട്ടിറങ്ങിയത്. ഭർത്താവ് സാം സുരേന്ദ്രനും അസോസിയേഷനിലെ സഹപ്രവർത്തകരും കട്ടയ്ക്ക് നിന്നപ്പോൾ പൂരാവേശം യുഎസിൽ പെയ്തിറങ്ങി. കുടമാറ്റം ഒഴിച്ചുള്ള പൂര കാഴ്ചകൾ അക്ഷരാർത്ഥത്തിൽ ഹൂസ്റ്റണിനെ പൂര നഗരിയാക്കി മാറ്റി. ഡോ. സതീഷ്, സണ്ണി, ജോൺ പോൾ (സുനിൽ), ജേക്കബ് കണ്ണമ്പുഴ എന്നിവരായിരുന്നു ക്ഷേത്രത്തിന്റെയും ആനകളുടെയും ചുമതലക്കാർ. ഭാര്യയുടെ സ്വപ്നം സഫലമാക്കാൻ രാപകൽ ഇല്ലാതെ ഓടി നടന്ന സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ജോയിന്റ് സെക്രട്ടറി കൂടിയായ സാമിന് പരിപാടിയുടെ തകർപ്പൻ വിജയം ഇരട്ടി മധുരമായി.

മാസങ്ങളായി ധനിഷയുടെ നേതൃത്വത്തിൽ വലിയൊരു സംഘം നടത്തിയ കഠിനാദ്ധ്വാനമാണ് പൂരം യാഥാർത്ഥ്യത്തിൽ എത്തിച്ചത്. ആകാശത്ത് പൊട്ടിവിരിഞ്ഞ മായക്കാഴ്ചകളും മെഗ തിരുവാതിരയുമെല്ലാം ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തി.
പ്രവാസിയുടെ കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയുടെയും നാടിനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും പ്രതീകമായ ഈ പൂര നഗരിയിൽ വെച്ച് രണ്ടാം വർഷ യു.എസ്. തൃശ്ശൂർ പൂരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. മേളപ്പെരുക്കത്തിന്റെ മണിക്കൂറുകൾക്ക് തുടക്കം കുറിച്ചുകൊണ്ട്, അമേരിക്കൻ മലയാളികളെ മനസ്സ് കൊണ്ട് തൃശ്ശൂർ സ്വരാജ് റൗണ്ടിലേക്കും വടക്കുംനാഥന്റെ സന്നിധിയിലേക്കും കൂട്ടിക്കൊണ്ടുപോയ ഈ ഉത്സവം പ്രവാസ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് കുറിച്ചിരിക്കുന്നത്.
ജുഡീഷ്യൽ ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജിജി ഓലിക്കൻ, ഒനിൽ കുറുപ്പ്, ഡോ. ജോർജ് കാക്കനാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി യുഎസിലെ മലയാളി കമ്മ്യൂണിറ്റിയിലെ പ്രധാന വ്യക്തിത്വങ്ങളെ ആദരിച്ചു. ധനിഷ സാമിന് പുറമെ ഭാരവാഹികളായ ലിന്റോ പുന്നേലി, ജോൺ ആന്റണി, കിരൺ ഡേ, മാത്യു എബ്രഹാം, ജിനോ ജോൺസ് പള്ളത്ത്, ജോഷി ചാലിശ്ശേരി, സത്യ സതീഷ്, റെജി അമ്പൂക്കൻ, ചിന്തു പ്രസാദ്, ജോൺ പോൾ, അജിത നവീൻ, ഒലീവിയ വില്ല്യം, ശരത് കൊട്ടാരത്ത്, അതിഥി മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തൃശൂർ അസോസിയേഷന്റെ സാരഥ്യം വഹിക്കുന്നത്. പരിപാടിയുടെ വിജയത്തോടെ ഇവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം.

Leave a Comment
Your comment will be visible after admin approval.