മാർപ്പാപ്പയുടെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിക്കാനൊരുങ്ങി എസ്.എസ്.പി.എക്സ്); സഭയിൽ നിന്ന് പുറത്താക്കുമെന്ന് മാർപ്പാപ്പ

Global Indian Writer · June 19, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

മാർപ്പാപ്പയുടെ പ്രത്യേക അനുമതിയില്ലാതെ ജൂലൈ 1-ന് നാല് പുതിയ ബിഷപ്പുമാരെ വാഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത് (SSPX) ഗ്രൂപ്പിന് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ അന്തിമ മുന്നറിയിപ്പ്. ഈ നീക്കം കത്തോലിക്കാ സഭയിലെ ഭിന്നത രൂക്ഷമാക്കുമെന്നും, ഇതിൽ പങ്കാളികളാകുന്നവർ സഭയിൽ നിന്ന് പുറത്താക്കപ്പെടാൻ കാരണമാകുമെന്നും വത്തിക്കാൻ മുന്നറിയിപ്പ് നൽകി. എന്നാൽ, പരമ്പരാഗത കത്തോലിക്കാ വിശ്വാസം സംരക്ഷിക്കാനായി തങ്ങൾ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് എസ്.എസ്.പി.എക്സ് ഗ്രൂപ്പിന്റെ നിലപാട്.

കാസ്റ്റൽ ഗാന്ദോൾഫോയിൽ വെച്ച് സംസാരിക്കവെയാണ് മാർപ്പാപ്പ ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. സഭയിലെ ഐക്യം തകർക്കരുതെന്നും വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പ് പദവി നൽകുന്നത് കാനോൻ നിയമപ്രകാരം സഭയിൽ നിന്നുള്ള പുറത്താക്കലിന് കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരമ്പരാഗത ലാറ്റിൻ കുർബാന മാത്രം പിന്തുടരുന്ന ഈ തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ കൂട്ടായ്മ, തങ്ങളുടെ തത്ത്വങ്ങൾ ഉപേക്ഷിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്ന് പ്രഖ്യാപിച്ചു. മൈക്കൽ ഗോൾഡേഡ്, പാസ്കൽ ഷ്രൈബർ, മിഷേൽ പോയിൻസിനെറ്റ് ഡി സിവ്രി, മാർക്ക് ഹനാപ്പിയർ എന്നീ നാല് വൈദികരെയാണ് ഇവർ ജൂലൈ 1-ന് ബിഷപ്പുമാരായി വാഴിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ കൊണ്ടുവന്ന ആധുനിക പരിഷ്കാരങ്ങളെ (മതസ്വാതന്ത്ര്യം, ഇതര മതങ്ങളുമായുള്ള ബന്ധം തുടങ്ങിയവ) എസ്.എസ്.പി.എക്സ് പൂർണ്ണമായും തള്ളിക്കളയുന്നു. അടുത്തിടെ വത്തിക്കാൻ ഒരേ ലിംഗത്തിലുള്ള ദമ്പതികൾക്ക് ആശീർവാദം നൽകാൻ അനുമതി നൽകിയതിനെയും ഇവർ കടുത്ത തെറ്റായി ചൂണ്ടിക്കാണിക്കുന്നു.

സമാനമായ രീതിയിൽ 1988-ൽ വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിച്ചതിനെ തുടർന്ന് ഈ ഗ്രൂപ്പിന്റെ സ്ഥാപകനായ ആർച്ച് ബിഷപ്പ് മാർസെൽ ലെഫെബ്രെയെയും മറ്റ് ബിഷപ്പുമാരെയും വത്തിക്കാൻ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2009-ൽ ഈ ശിക്ഷാ നടപടികൾ പിൻവലിച്ചെങ്കിലും, ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത ഇപ്പോഴും തുടരുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.