ന്യൂഡൽഹി: ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതായി റിപ്പോർട്ട്. ദക്ഷിണ, മധ്യ മേഖലകളിലേക്ക് കാലവർഷം വ്യാപിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം, ജൂൺ നാലിനും ജൂൺ 15-നും ഇടയിൽ സാധാരണ ലഭിക്കേണ്ട 53.7 മില്ലീമീറ്റർ മഴയുടെ സ്ഥാനത്ത് ലഭിച്ചത് 19.2 മില്ലീമീറ്റർ മഴ മാത്രമാണ്. രാജ്യത്തുടനീളം 64 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ജൂൺ 15-ന് ഐൻസാറ്റ്-3ഡിഎസ് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകർത്തിയ ചിത്രങ്ങളിൽ മൺസൂണിന്റെ കുറവ് കൂടുതൽ വ്യക്തമാണ്. സജീവമായ കാലവർഷത്തിൽ സാധാരണ കാണാറുള്ള വിപുലമായ മേഘാവരണത്തിന് പകരം, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവമാണുള്ളത്. ഹിമാലയൻ പ്രദേശം, വടക്കുകിഴക്കൻ ഇന്ത്യ, ഇൻഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. കൂടാതെ, അറബിക്കടൽ വഴിയുള്ള കാലവർഷവും ദുർബലമാണ്.
കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ കാലവർഷം എത്തിയെങ്കിലും മഴ കുറയാൻ കാരണം കടലിലെ ഈർപ്പത്തിന്റെ കുറവല്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ, ഭൂനിരപ്പിൽനിന്ന് കിലോമീറ്ററുകൾക്ക് മുകളിൽ നടക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. അന്തരീക്ഷത്തിന്റെ മുകൾഭാഗത്തുള്ള പടിഞ്ഞാറൻ ജെറ്റ് സ്ട്രീം എന്ന വായൂപ്രവാഹം സാധാരണയേക്കാൾ തെക്കോട്ട് മാറിയതാണ് പ്രധാന തടസ്സമായി നിൽക്കുന്നത്. ഇത് ഇന്ത്യയിലെ കാലവർഷം നിലനിർത്താൻ സഹായിക്കുന്ന കിഴക്കൻ ജെറ്റ് സ്ട്രീമിനെ തടസ്സപ്പെടുത്തുന്നു.
സാധാരണനിലയിൽ കിഴക്കൻ ജെറ്റ് സ്ട്രീം മഴമേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ പടിഞ്ഞാറൻ കാറ്റുകൾ ശക്തമായത് മേഘങ്ങൾ രൂപപ്പെടുന്നതിനെ തടയുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. ഇതൊരു താൽക്കാലികമായ ‘മൺസൂൺ പോസ്’ ആണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ ക്രമീകരണങ്ങളിൽ മാറ്റംവരുന്നതോടെ മഴ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.