യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദി

Global Indian Writer · September 1, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രങ്ങൾ തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കിർഗിസ്താനിലെ ബിഷ്‌കെകിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. 

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് പുതിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭീകരവാദത്തിനെതിരേ പ്രധാനമന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ എണ്ണ വ്യാപാരത്തിലുൾപ്പെടെ പ്രതിസന്ധി തീർക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്.

ഭീകരതയെ നേരിടുന്നതിൽ ഒരുതരത്തിലുള്ള ഇരട്ടത്താപ്പും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ലെന്ന് നാം ഒറ്റസ്വരത്തിൽ പറയണം. ഭീകരവാദത്തിനുള്ള ധനസഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദത്തിന് സുരക്ഷിത താവളങ്ങളൊരുക്കൽ എന്നിവയുൾപ്പെടെ ഭീകരവാദത്തിന്റെ മുഴുവൻ ആവാസവ്യവസ്ഥയും പൂർണമായും തകർക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞവർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ പാക് അനുകൂല ഭീകരർ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാൽ, ഇത്തരം പദ്ധതികൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്നതായിരിക്കണമെന്നും മോദി ഓർമിപ്പിച്ചു. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. 3000 കിലോമീറ്റർ നീളമുള്ള ഈ പദ്ധതി ചൈനയിലെ സിൻജിയാങ് മേഖലയെ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ്. 

Share this story

Leave a Comment

Your comment will be visible after admin approval.