മസ്കത്ത്: 2040 ഓടെ രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതി പകുതിയായി കുറക്കാൻ ലക്ഷ്യമിടുകയാണ് ഒമാൻ, സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കാർഷിക നഗരങ്ങൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ ദോഫാറിലെ നജ്ദ് ഒമാന്റെ ഭക്ഷ്യസുരക്ഷയിൽ ഒരു പ്രധാന സംഭാവന നൽകുന്ന മേഖലയായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.
ഒമാനി കാർഷിക ദിനത്തിലാണ് കാർഷികനഗര പദ്ധതിയെക്കുറിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം വെളിപ്പെടുത്തിയത്. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ ഉത്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മൂന്ന് കാർഷിക നഗരങ്ങൾ നിലവിൽ പദ്ധതിയിലുണ്ടെന്ന് ജലവിഭവ മന്ത്രാലയത്തിലെ കാർഷിക, മത്സ്യബന്ധന മാർക്കറ്റിംഗ് ഡയറക്ടർ ജനറൽ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു. മൊത്തം നിക്ഷേപം മൂന്ന് മേഖലകളിലുമായി 1.7 ബില്യൺ റിയാലാണ്. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലയുടെ സംഭാവന ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.



