വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും തിരിച്ചടിയാകുന്ന തരത്തിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. യുഎസിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹങ്ങളിലൊന്നായ ഇന്ത്യക്കാരെയാണ് പുതിയ നിർദേശങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ളത്. എച്ച്-1ബി, എൽ-1, വിദ്യാർഥി വിസകൾ എന്നിവയുമായി ബന്ധപ്പെട്ട് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തൊഴിൽ വകുപ്പും പുറത്തിറക്കിയ പുതിയ റെഗുലേറ്ററി അജണ്ടയിലാണ് നിർണായക മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ലെങ്കിലും, ഭരണകൂടത്തിന്റെ ഭാവി കുടിയേറ്റ നയത്തിന്റെ വ്യക്തമായ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
യുഎസ് കമ്പനികൾക്ക് വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ അനുവദിക്കുന്ന എച്ച്-1ബി വിസയുടെ യോഗ്യതാ മാനദണ്ഡങ്ങൾ ഓഗസ്റ്റോടെ കൂടുതൽ കർശനമാക്കാനാണ് നീക്കം. ഇന്ത്യൻ ഐടി, കൺസൾട്ടിംഗ് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന ‘തേർഡ് പാർട്ടി ക്ലയന്റ് സൈറ്റ്’ മാതൃകയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കമ്പനിയും ജീവനക്കാരനും തമ്മിലുള്ള തൊഴിൽബന്ധം തെളിയിക്കുന്ന അധിക രേഖകൾ നിർബന്ധമാക്കുമെന്നും സൂചനയുണ്ട്.
കൂടാതെ, എച്ച്-1ബി, എൽ-1 വിസകളിൽ വലിയ തോതിൽ വിദേശ ജീവനക്കാരെ നിലനിർത്തുന്ന കമ്പനികളിൽ നിന്ന് വിസ പുതുക്കലിനായി അധിക ഫീസ് ഈടാക്കാനും നിർദേശമുണ്ട്. ഇത് കമ്പനികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന കമ്പനികൾ നൽകേണ്ട ഏറ്റവും കുറഞ്ഞ ശമ്പളവും ഉയർത്താനാണ് തൊഴിൽ വകുപ്പിന്റെ നിർദേശം. നിലവിലെ 17-ാം പെർസെന്റൈൽ ശമ്പളനിരക്കിൽ നിന്ന് 34-ാം പെർസെന്റൈലിലേക്ക് ഉയർത്താനാണ് പദ്ധതി. ഇതോടെ വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നത് കമ്പനികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ അനിശ്ചിതത്വത്തെ തുടർന്ന് നിരവധി ഇന്ത്യൻ ഐടി വിദഗ്ധർ സ്ഥിരതാമസത്തിനായി ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Leave a Comment
Your comment will be visible after admin approval.