പ്രസാദ് തീയാടിക്കൽ
വാഷിംഗ്ടൺ, ജൂലൈ 1: അമേരിക്കയിൽ വിദേശ പൗരന്മാർക്ക് അനധികൃതമായി U-Visa ലഭ്യമാക്കുന്നതിനായി വ്യാജ പോലീസ് റിപ്പോർട്ടുകൾ തയ്യാറാക്കി വർഷങ്ങളായി നടത്തിയ തട്ടിപ്പ് കേസിൽ സബ്‌വേ ഫ്രാഞ്ചൈസി ഉടമയും നാല് മുൻ/നിലവിലെ നിയമപാലകരും ഫെഡറൽ കോടതിയിൽ കുറ്റം സമ്മതിച്ചു.
ഫെഡറൽ പ്രോസിക്യൂട്ടർമാർ നൽകിയ വിവരമനുസരിച്ച്, ലൂസിയാനയിലെ സബ്‌വേ ഫ്രാഞ്ചൈസി ഉടമ ചന്ദ്രകാന്ത് “ലാല” പട്ടേൽ 2015 മുതൽ 2025 വരെ വിദേശ പൗരന്മാരിൽ നിന്ന് വൻതുക ഈടാക്കി, അവർ ആയുധധാരികളുടെ ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായെന്ന തരത്തിൽ വ്യാജ പോലീസ് റിപ്പോർട്ടുകൾ തയ്യാറാക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് നിരവധി പേർക്ക് U-Visa നേടാൻ ശ്രമിച്ചത്.
അന്വേഷണത്തിൽ റിപ്പോർട്ട് ചെയ്ത പല കവർച്ചകളും യഥാർത്ഥത്തിൽ നടന്നിട്ടില്ലെന്ന് കണ്ടെത്തി. ഓരോ വ്യാജ പോലീസ് റിപ്പോർട്ടിനും ആയിരക്കണക്കിന് ഡോളർ വീതമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നതെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
കേസിൽ ഉൾപ്പെട്ട നാല് മുൻ/നിലവിലെ പോലീസ് ഉദ്യോഗസ്ഥരും കുറ്റം സമ്മതിച്ചിട്ടുണ്ട്. 2025-ൽ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ച കേസിൽ, 2026 മെയ്–ജൂൺ മാസങ്ങളിലായാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ജൂൺ 30-ന് അവസാന പ്രതിയും കുറ്റം സമ്മതിച്ചതോടെ കേസ് ദേശീയ ശ്രദ്ധ നേടി.
കുറ്റം സമ്മതിച്ച പ്രതികൾക്കെതിരെ വിസ തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ ഫെഡറൽ കോടതി പിന്നീട് പ്രഖ്യാപിക്കും.
Leave a Comment
Your comment will be visible after admin approval.