യു.എസിൽ സുഹൃത്ത് കൊല്ലപ്പെടുത്തിയ മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേഗത്തിൽ നടപടി: സുരേഷ് ഗോപി

Global Indian Writer · August 31, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മാത്യു എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനിലയെ യു.എസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലുമായി അദ്ദേഹം ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഒരേ അപ്പാർട്ട്മെന്റിൽ കുടുംബസമേതം താമസിച്ചിരുന്നവരാണ് മൂവരും. വ്യക്തിപരമായ തർക്കങ്ങളെ തുടർന്ന് പ്രതിയായ അനില, ആൻ മാത്യുവിനെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊല്ലുകയും പിന്നീട് അഞ്ജനയുടെ ശരീരത്തിലേക്ക് കാർ ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം. അഞ്ജനയ്ക്ക് ഗുരുതരമായി അപകടം പറ്റി ആശുപത്രിയിലാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ആദ്യം സന്ദേശം ലഭിച്ചത്. പിന്നീടാണ് മരണവിവരം അറിയുന്നത്. 2021-ലാണ് അഞ്ജന യു.എസിലേക്ക് പോയത്. ഭർത്താവും ആറ് വയസ്സുള്ള മകളുമുണ്ട്.

യുവതികളുടെ മരണം കൊലപാതകമാണെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. യു.എസ് ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനും നോർക്കയ്ക്കും ഔദ്യോഗിക റിപ്പോർട്ട് നൽകിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് സുരേഷ് ഗോപി പറഞ്ഞു.

മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ തയ്യാറാക്കാൻ യു.എസിലെ ഫ്യൂണറൽ ഹോമുകൾക്ക് കോൺസുലേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങൾ വിട്ടുനൽകാൻ നടപടിക്രമങ്ങൾ വൈകിയേക്കാമെന്നും, കോൺസുലേറ്റിൽ നിന്നുള്ള അടുത്ത അപ്ഡേറ്റിന് ശേഷം മാത്രമേ മൃതദേഹങ്ങൾ എപ്പോൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നതിൽ വ്യക്തത വരികയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.